Popular Posts

Thursday 27 February 2014

‘സമയമാം രഥത്തിൽ’ ഗാനം രചിച്ച ജര്‍മ്മന്‍ മിഷണറി


V Nagel The German Missionary
‘സമയമാം രഥത്തിൽ’ ഗാനം രചിച്ച ജര്‍മ്മന്‍ മിഷണറി
by ഏരിയല്‍ ഫിലിപ്പ്
(A brief summary about the famous German missionary who wrote the famous Malayalam song "Samayamaam radhathil...")
(An article published  in the Deepika Daily News Paper’s Vaarandhya Pathippu (Sunday Edition) in July 10th Sunday 1983) - Publishing from Kottayam, Kerala.

വി നാഗല്‍
ജര്‍മ്മന്‍ മിഷണറിയായ വി. നാഗല്‍ നൂറോളം മലയാള ഗാനങ്ങളും അനേകം ലേഖനങ്ങളും എഴുതി. അദ്ദേഹത്തിന്‍റെഗാനങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു ശേഷവും കേരളീയര്‍ ഇന്നും ആസ്വദിക്കുന്നു.

‘സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗ യാത്ര ചെയ്യുന്നു’ എന്ന് തുടങ്ങുന്ന ഗാനം കേട്ടിട്ടില്ലാത്ത കേരളീയര്‍ ചുരുങ്ങും. മരണത്തെക്കുറിച്ച് പ്രത്യാശ ജനിപ്പിക്കുന്ന വേര്‍പാടിന്‍റ് വേദനയില്‍ ആശ്വാസം പകരുന്ന, ഈ മധുരഗാനം കേരളത്തിലെ ജനങ്ങളെ ജാതി മത ഭേദമെന്യേ ആകര്‍ഷിക്കുന്നു.

ഏതാണ്ട് നൂറിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ്  സുവിശേഷ പ്രചാരണാര്‍ത്ഥം കേരളത്തില്‍ എത്തിയ  വി. നാഗല്‍ എന്ന ജര്‍മ്മന്‍ മിഷണറിയാണ് ഈ ഗാനത്തിന്‍റെ രചയിതാവ് എന്നത് എത്ര പേര്‍ക്കറിയാം? ഭക്തിസംവര്‍ദ്ധകമായ  മറ്റനേകം ഗാനങ്ങളുടെയും രചയിതാവാണീ വിദേശ മിഷണറി.

ഒരു വിദേശീയന് മലയാള ഭാഷയില്‍ ഇത്ര ഹൃദ്യമായി ഗാനങ്ങളും മറ്റും എഴുതുവാന്‍ കഴിഞ്ഞുവെന്നത് അത്ഭുതകരമല്ലേ?

നൂറോളം ഗാനങ്ങള്‍ നാഗല്‍ മലയാളത്തിന് കാഴ്ച വച്ചിട്ടുണ്ട്.  കേരളത്തിലെ പ്രസിദ്ധമായ  ക്രിസ്തീയ കണ്‍വെനഷനുകളില്‍ അദ്ദേഹത്തിന്‍റ് ഗാനങ്ങള്‍ക്ക് പ്രത്യേക സ്ഥാനം ലഭിച്ചിട്ടുണ്ട്.  “യേശുവേ നിന്‍റെ രൂപമീയെന്‍റെ കണ്ണുകള്‍ക്കെത്ര സൌന്ദര്യം”‍ എന്ന ഗാനം വളരെ പ്രസിദ്ധമാണല്ലോ?

1867 നവംബര്‍ മൂന്നിനു ജര്‍മ്മനിയില്‍ ഹാസ്സന്‍ നഗരത്തില്‍ ജനിച്ച നാഗല്‍ 25-മത്തെ വയസ്സില്‍ സുവിശേഷ പ്രചരണാര്‍ത്ഥം ഭാരതത്തിലെത്തി.  ബാസ്സല്‍ മിഷന്‍ എന്ന സുവിശേഷ സംഘടനയാണ് ഒരു മിഷണറി പട്ടക്കാരനായി അദ്ദേഹത്തെ  1892-ല്‍ കേരളത്തിലേക്കയച്ചത്.  കണ്ണൂരില്‍ താമസിച്ചു അദ്ദേഹം കേരളത്തിലെ തന്‍റെപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു.  തുടര്‍ന്ന് ഷോര്‍ണ്ണൂരിനടുത്തുള്ള വാണിയംകുളത്ത് താമസമാക്കി.  അവിടെ വെച്ചു അദ്ദേഹം ബാസ്സല്‍ മിഷന്‍ ബന്ധം വിട്ടു. പിന്നീട് കുന്നംകുളത്ത് വരികയും അവിടം കേന്ദ്രമാക്കി പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്തു.

കുന്നംകുളത്ത് അദേഹത്തിന്‍റെ വിശ്വാസ പ്രമാണങ്ങളില്‍ ആദ്യമായി ആകൃഷ്ടനായത് അധ: കൃത വര്‍ഗ്ഗത്തില്‍ പ്പെട്ട ഒരു വെളിച്ചപ്പാട്‌ ആയിരുന്നു.  പിന്നീട് തന്‍റെപ്രവര്‍ത്തനം മൂലം അനേകര്‍ മാനസ്സാന്തരപ്പെട്ടു.  ഈ അവസരത്തിലാണ് ഹാന്‍ഡ് ലി ബേര്‍ഡ് എന്ന വിദേശ ബ്രദറണന്‍ മിഷണറിയുമായി പരിചയപ്പെടുന്നതും അദ്ദേഹത്തോടോരുമിച്ചു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും.
ഹാരിയറ്റ്‌ മിച്ചല്‍ എന്ന ആംഗ്ളോ ഇന്ത്യന്‍ യുവതിയും നാഗലും തമ്മിലുള്ള വിവാഹം 1897 ല്‍ കുന്നംകുളത്ത് വെച്ചു നടന്നു. ഒരു റെയില്‍വേ ഉദ്യോഗസ്ഥന്‍റെ മകളും അധ്യാപികയുമായിരുന്ന ഹാരിയട്ടുമൊത്തുള്ള ജീവിതം മലയാള  ഭാഷയില്‍ അദേഹത്തിനുണ്ടായിരുന്ന പോരായ് മകള്‍ പരിഹരിക്കുന്നതിനും പ്രയോജനപ്പെട്ടു. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ എല്ലാം അവര്‍ ഒരു വലിയ സഹായമായിരുന്നു.

ഈ ദമ്പതികള്‍ക്ക് ഏഴു സാന്താനങ്ങള്‍ ജനിച്ചെങ്കിലും ഒരു  ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ബാല്യത്തില്‍ തന്നെ മരണമടഞ്ഞു. അഞ്ച് ആണ്‍മക്കളില്‍ മൂന്നാമനായ ഗോഡ്‌ലിഫ് പിതാവിന്‍റെ കാലടികള്‍ പിന്തുടന്ന് വൈദിക പഠനത്തിന് ശേഷം അങ്കമാലിയില്‍ സുവിശേഷ വേല ആരംഭിച്ചെങ്കിലും അധികം താമസിയാതെ ഉദര സംബന്ധമായ രോഗം ബാധിച്ചു അദ്ദേഹം മരിച്ചു.

നാഗല്‍ വടക്കന്‍ പ്രദേശങ്ങളെ കൂടാതെ കുമ്പനാട്, ചെങ്ങനനൂര്‍, ഇലന്തൂര്‍, കല്ലിശ്ശേരി, കുറ്റപ്പുഴ, കുറിയന്നൂര്‍, കോഴഞ്ചേരി, കോയിപ്രം, കൊട്ടാരക്കര, കവുങ്ങുംപ്രയാര്‍, നെടുപ്രയാര്‍, പുതുപ്പള്ളി, റാന്നി, അടൂര്‍, തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു മത പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു.  സുവിശേഷം ജയിലറകളില്‍ എത്തിക്കുന്നതിനും അദ്ദേഹം പരിശ്രമിച്ചു.  പറവൂര്‍ ജയിലില്‍ രണ്ടു കൊലക്കു ററ്വാളികള്‍ക്ക്‌ മന:പരിവര്‍ത്തനമുണ്ടാക്കി.  അവരില്‍ ഒരാളെ തൂക്കിലേറ്റെനട സമയം തൂക്കു മേടയില്‍ കയറി നിന്ന് കൊണ്ട് നാഗല്‍ അയാളെ ധൈര്യപ്പെടുത്തി. “പാപക്കടം തീര്‍ക്കുവാന്‍ യേശുവിന്‍ രക്തം മാത്രം എന്ന നാഗലിന്‍റെ ആ പാട്ട് ആ കൊലപ്പുള്ളി ഉച്ചത്തില്‍ പാടി പ്രാര്‍ ധനയോടെ കൊലക്കയറിനെ സ്വീകരിച്ചു.  മറ്റേ കൊലയാളിയും ഇപ്രകാരം തന്നെയാണ് കൊലക്കയറിനെ സ്വീകരിച്ചത്.
മറ്റു സുവിശേഷ മിഷണറിമാരെപ്പോലെ നാഗലും സുവിശേഷ പ്രചാരണത്തോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിപ്പോന്നു. 1906-ല്‍ തൃശൂരിലെത്തിയ നാഗല്‍ എഴുപത്തഞ്ചു ഏക്കര്‍ സ്ഥലം വാങ്ങി വിധവകള്‍ക്കും അവശ വിഭാഗക്കാ ര്‍ക്കുമായി ധാരാളം വീടുകളും പെണ്‍കുട്ടികള്‍ക്കായി  ഒരു അനാഥാലയവും പണിത്. “രഹബോത്ത്‌” എന്ന് അദ്ദേഹം ഈ സ്ഥലത്തിന് പേര് നല്‍കി.  ഇത് കൂടാതെ ഒരു പ്രാര്‍ത്ഥനാലയവും ഒരു സ്കൂളും അദ്ദേഹം അവിടെ സ്ഥാപിച്ചു.
മറ്റുള്ളവരുടെ ആത്മീയ ആവശ്യങ്ങള്‍ എന്നത് പോലെ അവരുടെ ഭൌതിക ആവശ്യങ്ങളും അദേഹത്തിന്‍റെ ശ്രദ്ധയിലുണ്ടായിരുന്നു.  ദരിദ്രരോടൊപ്പം അദ്ദേഹം പലപ്പോഴും അദ്ദേഹം ദാരിദ്ര്യം അനുഭവിച്ചു.  ഉടുതുണിക്ക് മറുതുണിയില്ലാതെ കടം വാങ്ങിപ്പോലും ഉടുക്കേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്.  വെറും മുളക് മാത്രം കൂട്ടി കഞ്ഞി കുടിക്കേണ്ടി വന്ന സന്ദര്‍ഭങ്ങള്‍ നിരവധിയാണ്.  സ്വന്തം കൈ കൊണ്ടു മണ്ണ് കുഴച്ചു സാധുക്കള്‍ക്ക് വീട് കെട്ടി ക്കൊടുത്ത സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്.

കേരളീയരെ സ്വന്തം സ്വസഹോദരീ സഹോദരങ്ങള്‍ ആയി കണ്ട നാഗല്‍ മലയാള ഭാഷയെ സ്വന്തം ഭാഷയായും കരുതി. മലയാള ഭാഷക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഒരു കേരളീയനും വിസ്മരിക്കാവതല്ല.  ലളിതമായ ശൈലിയില്‍ തെരുവുകളില്‍ അദ്ദേഹം നടത്തിയ മലയാള പ്രഭാഷണങ്ങള്‍ കേള്‍വിക്കാരെ ഹ ാദാഹര്‍ഷിക്കുവാന്‍ പോരുന്നവ ആയിരുന്നു.

പല ലഘു ലേഖകളും, പുസ്തകങ്ങളും മലയാളത്തില്‍ അദേഹത്തിന്‍റെതായിട്ടുണ്ട്.  സഭാ വ്യത്യാസം കൂട്ടാതെ ധാരാളം കേരള െെക്രസ്തവര്‍ ഇന്നും അദേഹത്തിന്‍റെ ഗാനങ്ങള്‍ പാടി ആസ്വദിക്കുന്നു.  ദുഖത്തില്‍ ആശ്വാസം പകരുന്നവയും, സ്തോത്ര ഗീതങ്ങളും, ക്രിസ്തുവിന്‍റെ രണ്ടാം വരവിനെ പ്രകീര്തിക്കുന്നതുമായവയാണ് അവയില്‍ നല്ല പങ്കും.  “എന്നിലുദിക്കണമെ ക്രിസ്തേശുവേ, നീ കൂടെപ്പര്‍ക്ക എന്നേശു രാജനെ, നിന്നോട് പ്രാര്‍ഥിപ്പാന്‍ പ്രീയ പിതാവേ വന്ന നിന്‍ മക്കളെ ചെവിക്കൊണ്ടാലും, ഗോല്‍ഗോത്തായിലെ കുഞ്ഞാടെ ഇവ അവയില്‍ ചിലത് മാത്രമാണ്.

പ്രസിദ്ധിയോ ജനപ്രീതിയോ സമ്പത്തോ മോഹിക്കാതെ ത്യാഗ സമ്പന്നമായൊരു ജീവിതം നയിച്ച ആ ഭാവനാശാലി ഒരു നല്ല ഗായകന്‍ കൂടി ആയിരുന്നു.


കേരളത്തിനും, മലയാളത്തിനും വലിയ സംഭാവനകള്നല്കിയ ജര്മ്മന്മിഷണറി/കവി  1914-ല്തന്റെ രണ്ടു മക്കളോടൊപ്പം ജര്മ്മനിയിലേക്ക് മടങ്ങിപ്പോയിഎന്നാല്ഒന്നാം ലോക മഹായുദ്ധം ആരംഭിച്ചതിനാല്തിരികെ ഇന്ത്യയിലേക്ക് മടങ്ങി വരുവാന്കഴിഞ്ഞില്ല. 1921 മെയ്മാസം 21-ന് ബര്ലിന്നഗരത്തിനടുത്തുള്ള വിട്നെസ്റ്റില്വെച്ചു നാഗല്ഇഹലോക വാസം വെടിഞ്ഞു.  1935-ല്അദേഹ ത്തിന്റെ ഭാര്യ മിച്ചലും ഇഹലോക വാസം വെടിഞ്ഞു.

                              ശുഭം.



Source:
Deepika Daily Newspaper, Kottayam, Kerala,
Suviseshadhwani, Cochin (Kochi), Kerala
PV's Google Knol-Philipscom
Pic. Credit. wikiepedia free encyclopedia.com
The Christian Assembly, Picket, Secunderabad

1 comment:

  1. This is a test post, more posts are followed shortly
    Thank you for visiting

    ReplyDelete